Skip to content

Section-144-in-palakkad

പാലക്കാട് ജില്ലയിൽ 144 നടപ്പിലാക്കുന്നതിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തുവിട്ടു

കോവിഡ് 19 രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ കാലാവധി മെയ് 31 വരെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മെയ് 17ന് ഇറക്കിയ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണവും നിരോധനവും ഉൾക്കൊള്ളിച്ചുകൊണ്ട് പാലക്കാട് ജില്ലാ കലക്ടർ ഡി. ബാലമുരളി ഉത്തരവിട്ടു.

സർക്കാർ മാർഗനിർദേശങ്ങൾക്കു വിരുദ്ധമായി ചില സ്ഥലങ്ങളിൽ ലോക് ഡൗൺ ലംഘന പ്രവർത്തനങ്ങൾ നടക്കുന്നതായി ജില്ലാ ഭരണകൂടത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാലും കൂടാതെ, തുടർച്ചയായി കോവിഡ് പോസിറ്റീവ് കേസുകൾ കൂടുന്നതിനാലുമാണ് സെക്ഷൻ 144ന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ മെയ്‌ 31 വരെ നിലവിലുള്ള കർശന നിയന്ത്രണങ്ങൾ പുറപ്പെടുവിച്ച് ഉത്തരവിട്ടതെന്ന് ജില്ലാ കലക്ടർ ഡി ബാലമുരളി അറിയിച്ചിട്ടുണ്ട്.

ഇത് നിരോധനാജ്ഞയായി കാണേണ്ടതില്ല രോഗ പ്രതിരോധത്തിൻ്റെ ഭാഗമായി മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങിയ നിബന്ധനകൾ കർശനമായി പാലിക്കുന്നതിനുമായാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഈ ഉത്തരവ് മെയ് 25 മുതൽ പ്രാബല്യത്തിൽ വരും. നിലവിലുള്ള നിബന്ധനകളും മാർഗ നിർദ്ദേശങ്ങളും ലംഘിക്കുന്ന പക്ഷം ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

പരീക്ഷ, വിവാഹം, ജോലിക്ക് ഹാജരാകൽ, വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ എന്നിവ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചുകൊണ്ടുള്ള 144 ഉത്തരവിൻ്റെ പശ്ചാത്തലത്തിലും നിബന്ധനകളും നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് സാധ്യമാണ്.
പരീക്ഷ നടത്തിപ്പിനും പരീക്ഷയ്ക്ക് ഹാജരാകുന്നതിനായി പൊതുഗതാഗതത്തെ ആശ്രയിക്കുന്നതിനും തടസമില്ല..

കേന്ദ്ര ആഭ്യന്തര പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്കനുസരിച്ച് താഴെ പറയുന്ന പ്രവർത്തനങ്ങൾക്കാണ് ജില്ലയിൽ നിരോധനമുള്ളത്

a) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും

b) വിനോദ കേന്ദ്രങ്ങൾ, ഹാളുകൾ, തിയേറ്ററുകൾ, കായിക കോംപ്ലക്സുകൾ, പാർക്കുകൾ തുറക്കില്ല.

c) സാമൂഹിക, രാഷ്ട്രീയ, വിനോദ, സാംസ്ക്കാരിക, മതപരപരമായ കൂടിച്ചേരലുകൾക്ക് നിരോധനം.

d) മതപരമായ സ്ഥലങ്ങളിൽ പൊതുജന പ്രവേശനം അനുവദനീയമല്ല..

e) രാത്രി ഏഴു മുതൽ രാവിലെ ഏഴുവരെയുള്ള അനാവശ്യമായ യാത്രകൾ അനുവദനീയമല്ല.

f) ആഘോഷങ്ങൾ, മത, സാമൂഹിക കൂടിച്ചേരലുകൾ ഉൾപ്പെടെ പൊതുസ്ഥലങ്ങളിൽ നാല് പേരിലധികം പേർ ഒത്തുചേരൽ പാടുള്ളതല്ല

g) പൊതുസ്ഥലങ്ങളിൽ യോഗങ്ങളും പ്രകടനങ്ങളും പാടില്ല

h) ആരോഗ്യ വകുപ്പിൻ്റെ നിർദേശപ്രകാരം വീടുകളിൽ നിരീക്ഷണത്തിലിരിക്കുന്നവർ ഇത് കർശനമായും പാലിക്കേണ്ടതാണ്. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ ശിക്ഷ നടപടി സ്വീകരിക്കുകയും സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്യും.

കണ്ടെയ്ൻമെൻ്റ് മേഖലകളിൽ ചികിത്സാപരമായ ആവശ്യങ്ങൾക്കും അവശ്യ സേവനങ്ങൾക്കൊഴികെ മറ്റൊന്നിനും യാത്രാനുമതി ഉണ്ടായിരിക്കുന്നതല്ല.

മെയ് 31 വരെ ഈ ഉത്തരവ് പാലക്കാട് ജില്ലയിൽ നിലനിൽക്കുന്നതായിരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

 

Leave a Reply